തിരുവനന്തപുരം: തൊഴിൽ സുരക്ഷ അനിശ്ചിതത്വത്തിലാക്കിയും മാധ്യമപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകളുടെ പരിരക്ഷ ഉറപ്പാക്കുന്ന വർക്കിങ് ജേണലിസ്റ്റ് ആക്ട് അപ്രസക്തമാക്കിയും കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡ് പിൻവലിക്കുക, മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മാധ്യമപ്രവർത്തകരും ജീവനക്കാരും രാജ്ഭവൻ മാർച്ച് നടത്തി. കേരള പത്രപ്രവർത്തക യൂണിയെൻറയും കേരള ന്യൂസ് പേപ്പർ എംേപ്ലായീസ് ഫെഡറേഷെൻറയും നേതൃത്വത്തിൽ പാളയത്തെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
രാജ്ഭവന് മുന്നിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു. നാൽപത്തിനാലു കേന്ദ്ര തൊഴിൽ നിയമങ്ങളും സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള നൂറിലേറെ തൊഴിൽ നിയമങ്ങളും ഏകോപിപ്പിച്ചു കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നാലു കോഡുകളടങ്ങിയ ലേബർ കോഡ് എട്ടു മണിക്കൂർ ജോലി എന്ന അടിസ്ഥാന തത്ത്വം തന്നെ അട്ടിമറിക്കുന്നതാണ്. ജോലിസമയം ഒമ്പതു മുതൽ 12 മണിക്കൂർ വരെയാകാമെന്നാണു പുതിയ വ്യവസ്ഥ. നിശ്ചിതകാലത്തേക്കു ജോലിക്കു നിയോഗിക്കുന്നയാളെ ഒരു വിധ നഷ്ടപരിഹാരവും നൽകാതെ പിരിച്ചുവിടാമെന്നതടക്കം കടുത്ത തൊഴിലാളി ദ്രോഹ വ്യവസ്ഥകളാണു ലേബർ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, എ.ഐ.ടി.യു.സി സംസ്ഥാനസെക്രട്ടറി കെ.പി. ശങ്കരദാസ്, എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദികുട്ടി ഉണ്ണികുളം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റജി, എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറുമാരായ കമാൽ വരദൂർ, ജേക്കബ് ജോർജ്, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് എം.സി. ശിവകുമാർ എന്നിവർ സംസാരിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് സ്വാഗതവും ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു.
കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറ് ബോബി എബ്രഹാം, വൈസ് പ്രസിഡൻറ് പി.വി കുട്ടൻ, ട്രഷറർ പി.സുരേഷ്ബാബു, സെക്രട്ടറി ടി.പി പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.വി മുസാഫിർ, എ.എസ് സജു, സതീഷ്കുമാർ, ആർ.കിരൺബാബു, ആർ. ഗോപകുമാർ, അബ്ദുല്ല മട്ടാഞ്ചേരി, ജിനേഷ് പൂനത്ത്, ജിജോ മാത്യു, എസ്.ശ്രീകുമാർ, കെ.സി റിയാസ്, യു.പി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.