അതിജീവനത്തിനു ഒറ്റക്കെട്ടായി
ലോകത്തെ അവനവിനിലേക്കു ചുരുക്കിയ മഹാമാരിയുടെ കാലം മാധ്യമലോകത്തേയും കടുത്ത പ്രതിസന്ധിയുടേയും വെല്ലുവിളികളുടേയും മുൾമുനയിലാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. മാറിയ സാമ്പത്തിക, വ്യവസായ, വാണിജ്യ ചുറ്റുപാടുകൾക്കൊപ്പം സംരക്ഷണം നൽകിവന്ന നിയമവ്യവസ്ഥകൾ പൊളിച്ചെഴുതി ഭരണകൂടവും കോർപ്പറേറ്റുകൾക്ക് കുടപിടിക്കുമ്പോൾ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണു മാധ്യമ പ്രവർത്തകരുടെ ഭാവിദിനങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ പത്രപ്രവർത്തകരുടെ ബലവും പ്രതീക്ഷയും ആശ്വാസവും സംരക്ഷണകവചവുമായിരുന്ന വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇനി നിയമപുസ്തകത്തിലില്ല എന്നതു തന്നെയാണ് മാധ്യമപ്രവർത്തകന്‍റെ ഭാവി അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും കൊടിയ വിപത്ത്. ജനായത്തം നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം ജനാധിപത്യത്തിന്‍റെ നാലാം തൂണായി അംഗീകരിക്കപ്പെടുന്ന മാധ്യമപ്രവർത്തകന്‍റെ ഔന്നത്യം ഉയർത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955ൽ പ്രഥമ പ്രധാനമന്ത്രി ജവർഹൽ ലാൽ നെഹ്റുവിന്‍റെ നേതൃത്വത്തിൽ അതികായന്മാർ നിറഞ്ഞ ഇന്ത്യൻ പാർലമെന്‍റ് ഏറെ ചർച്ച നടത്തി രൂപം നൽകിയ നിയമം മഹാമാരിയുടെ മറവിൽ ഒരു ചര്‍ച്ച പോലുമില്ലാതെ കേന്ദ്ര സർക്കാർ പതുക്കെ ഇല്ലാതാക്കിയിരിക്കുകയാണ്.